വാഷിംങ്ടൺ: മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന സ്വകാര്യ കമ്പനിയുടെ അന്തർവാഹിനി കടലിൽ കാണാതായതായി റിപ്പോർട്ട്. അഞ്ച് പേർ ഈ അന്തർവാഹിനിയിലുണ്ടായിരുന്നതായി റിയർ അഡ്മിറൽ ജോൺ മൗഗർ സ്ഥിരീകരിച്ചു. തെരച്ചിൽ പുരോഗമിക്കുന്നതായി ബോസ്റ്റൺ കോസ്റ്റ്ഗാർഡ് അറിയിച്ചു. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പ്രത്യേകം നിർമിച്ച അന്തർവാഹിനി ഉപയോഗിച്ചേ സാധിക്കുകയുള്ളു.
ഇത്തരത്തിലുള്ള ചെറിയ അന്തർവാഹിനികൾ വിനോദസഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോകാറുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 250000 ഡോളറുകളാണ് (ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ).ഓഷ്യൻഗേറ്റ് എന്ന കമ്പനിയുടെ അന്തർവാഹിനിയാണ് കാണാതായത്. കപ്പലിലുണ്ടായിരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്താനുള്ള എല്ലാ മാർഗങ്ങളുംപരിശോധിച്ചുവരികയാണെന്ന് ടൂർ സ്ഥാപനമായ ഓഷ്യൻഗേറ്റ് അറിയിച്ചു.
ഗവൺമെന്റ് ഏജൻസികളും യുഎസ്, കനേഡിയൻ നാവികസേനകളും വാണിജ്യ ആഴക്കടൽ സ്ഥാപനങ്ങളും രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. 13,000 അടി താഴ്ച വരെ തെരയാൻ കഴിയുന്ന സോണാർ ബോയ്‌കൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ 96 മണിക്കൂർ അതിജീവിക്കാനുള്ള ശേഷി ഈ സബ്മെർസിബിളിനുണ്ടെന്നു കരുതപ്പെടുന്നു,ആ സമയത്തെ ഓരോ നിമിഷവും പരമാവധി പ്രയോജനപ്പെടുത്തുകയാണെന്നു മൗഗർ പറഞ്ഞു. ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, കഴിഞ്ഞ ദിവസം ന്യൂഫൗണ്ട്‌ലാൻഡിലെ സെന്റ് ജോൺസിൽ നിന്ന് പുറപ്പെട്ട ഓഷ്യൻഗേറ്റ് പര്യവേഷണ സംഘത്തിൽ താനുണ്ടായിരുന്നുവെന്ന് ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു .





























