തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ രണ്ടാമത്തെ മെഡിക്കൽ കോളേജ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് സർക്കാർ അറിയിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുമെന്നും നിലവിലെ സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിച്ച് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി അനാവശ്യമായ എല്ലാ ചെലവുകളും ഒഴിവാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മന്ത്രിയുടെ പേരിൽ സ്വീകരണങ്ങളോ മറ്റ് ചടങ്ങുകളോ നടത്തില്ലെന്ന് അദ്ദേഹം അറിയിച്ചു.
വകുപ്പ് സംബന്ധമായ കാര്യങ്ങൾക്കായി മാത്രമേ യാത്രകൾ നടത്തുകയുള്ളൂ. മുൻ എം.പി ആയതിനാൽ തനിക്ക് ട്രെയിൻ യാത്ര സൗജന്യമാണെന്നും അത് വഴി സർക്കാരിന് ഉണ്ടായേക്കാവുന്ന യാത്രാച്ചെലവ് ലാഭിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ട്രാൻസ്ഫർ, പോസ്റ്റിംഗ് നടപടികൾ കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ നടത്തുകയുള്ളൂവെന്നും ഇതിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





























