കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ ലഭിച്ചെന്ന കേസിൽ സുന്ദരയുടെയും അമ്മയുടെയും അടക്കം അഞ്ചുപേരുടെ രഹസ്യമൊഴിയെടുക്കും. ജൂൺ 29, 30 തീയതികളിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാകും മൊഴിനൽകുക. സുന്ദര ഒരു ലക്ഷം രൂപ ഏൽപ്പിക്കാൻ നൽകിയ വ്യക്തിയും ഇവരിൽ ഉൾപ്പെടുന്നുണ്ട്.
കേസിൽ തെളിവുശേഖരണം ഊർജിതമാക്കിയ അന്വേഷണസംഘത്തിന് പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. സുന്ദരയുടെ വീടിന്റെ മേൽക്കൂര നിർമ്മാണത്തിന് ഉൾപ്പെടെ ചെലവായ തുകയുടെ ബിൽ അടക്കമുള്ള രേഖകൾ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതായാണ് വിവരം. 65,000 ത്തോളം രൂപ വീടിന്റെ അറ്റകുറ്റപ്പണിക്കായി ചെലവാക്കിയെന്നാണ് സൂചന. സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ബിജെപി നേതാക്കൾ കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.