കൊഹിമ : നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 11 ഗ്രാമീണർ കൊല്ലപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണർ കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. ഗ്രാമവാസികളെ കലാപകാരികളെന്നു തെറ്റിദ്ധരിച്ചു വെടിവെച്ചതെന്നാണ് സൂചന. സംഭവത്തിൽ ഒരു ജവാനും വീരമൃത്യു വരിച്ചു.
സാധാരണക്കാരുടെ കൊലപാതകം നിർഭാഗ്യകരമെന്നു മുഖ്യമന്ത്രി നെഫ്യൂ റിയോ പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ജനങ്ങൾ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, തിരു – ഒട്ടിങ് റോഡിൽ ആക്രമണം സുരക്ഷാസേന നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഗ്രാമവാസികളെ കലാപകാരികളായി തെറ്റിദ്ധരിക്കുകയായിരുന്നെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.
വെടിവയ്‌പിൽ ഗ്രാമവാസികൾ കൊല്ലപ്പെട്ടതോടെ രോഷാകുലരായ ജനക്കൂട്ടം, സുരക്ഷാസേനയെ വളഞ്ഞു. സ്വയം പ്രതിരോധത്തിനായി സൈന്യത്തിന് ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കേണ്ടിവന്നതായും നിരവധി ഗ്രാമീണർക്ക് വെടിയേറ്റതായും പോലീസ് അറിയിച്ചു. സുരക്ഷാസേനയുടെ നിരവധി വാഹനങ്ങൾക്ക് ജനക്കൂട്ടം തീയിട്ടു.