കൊച്ചി: കൊച്ചി സിറ്റി പോലീസിലേക്ക് എട്ട് ഇലക്ട്രിക് ബൈക്കുകൾ വൈകാതെ എത്തും. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡാണ് (സി.എസ്.എം.എൽ) ബൈക്കുകൾ നൽകുന്നത്. 15ലക്ഷംരൂപ ഫണ്ട് ഉപയോഗിച്ച് ഇ ബൈക്കുകൾ വാങ്ങാൻ ആഭ്യന്തര വകുപ്പ് പൊലീസിന് അനുമതി നേരത്തെ നൽകിയിരുന്നു. സിറ്റി പോലീസിനുകീഴിൽ രൂപീകരിച്ച ‘സിറ്റി വാരിയേഴ്‌സാകും ഈ ബൈക്കുകൾ ഉപയോഗിക്കുക.മെട്രോസിറ്റിയിൽ സുരക്ഷയൊരുക്കാൻ വേണ്ടത്ര വാഹനങ്ങളില്ലാതെ സിറ്റി പോലീസ് നക്ഷത്രമെണ്ണുന്നതനിടെയാണ് പുതിയ ഇ ബൈക്കുകൾ എത്തുന്നത്. 15വർഷം പിന്നിട്ട വാഹനങ്ങൾ പൂർണമായും ഒഴിവാക്കുകയും പകരം പുതിയ വാഹനങ്ങൾ കിട്ടാതാകുകയും ചെയ്തതാണ് തിരിച്ചടിയായത്. ബസ്, ജീപ്പ്, ബുള്ളറ്റ് എന്നിവയടക്കം 44 വാഹനങ്ങളാണ് മാറ്റിയിട്ടത്.
പകരം വാഹനങ്ങൾ അനുവദിക്കണമെന്ന സിറ്റി പോലീസിന്റെ ആവശ്യം പോലീസ് ആസ്ഥാനത്ത് ഫയലിൽ ഉറങ്ങുകയാണ്.സർക്കാർ ആവശ്യങ്ങൾക്ക് വാങ്ങുന്ന വാഹനങ്ങൾ 15 വർഷത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് കേന്ദ്രനിയമം. ഏതൊരു സാഹചര്യത്തിലും ചീറിപ്പായാൻ കെൽപ്പുള്ള വാഹനങ്ങളാണ് ഇതിനാൽ കയറ്റിയിട്ടത്. ഉപയോഗിക്കാത്ത വാഹനങ്ങളിൽ ബൈക്കുകളാണ് അധികം. ബുള്ളറ്റടക്കം 35 ബൈക്കുകൾ വരും. കേന്ദ്രഫണ്ട് ഉടൻ ലഭിക്കുമെന്നും വൈകാതെ ആവശ്യാനുസരണം വാഹനങ്ങൾ എത്തിച്ചുനൽകാമെന്നുമാണ് പോലീസ് ആസ്ഥാനത്തുനിന്നുള്ള വിവരം.





























