തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി, സാങ്കേതിക മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിപുലമായ കർമ്മപദ്ധതി തയാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് & ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാമ്പശിവ റാവു. സമഗ്ര വളർച്ചയിലൂടെ 2031 -ൽ കേരളത്തെ ആഗോള ടെക്നോളജി ഹബ്ബ് ആയി ഉയർത്തും. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി ‘ഇൻഫർമേഷൻ ടെക്നോളജി – കൃത്രിമ ബുദ്ധിയുടെ യുഗത്തിലെ ഡിജിറ്റൽ വിപ്ലവം’ എന്ന വിഷയത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഐ ടി, ടെക് മേഖലയിൽ 1.54 ലക്ഷം തൊഴിലവസരങ്ങളാണ് ഉള്ളത്. ഇത് അഞ്ച് ലക്ഷമായി വർധിപ്പിക്കും. സംസ്ഥാനത്തെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം നിലവിലെ 40ൽ നിന്ന് 120 മുതൽ 200 വരെ ഉയർത്തും.
ഈ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി 30 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള നെക്സ്റ്റ് ജനറേഷൻ ടെക് തൊഴിലിടങ്ങൾ സൃഷ്ടിക്കും. സ്വകാര്യ ഐ.ടി. പാർക്കുകളുടെ വികസനം വേഗത്തിലാക്കുന്നതിനും സർക്കാർ മുൻഗണന നൽകും. എഐ, സെമികണ്ടക്ടർ നിർമ്മാണം, ഡീപ് ടെക് തുടങ്ങിയ വളർന്ന് വരുന്ന സാങ്കേതിക മേഖലകളിൽ നേതൃസ്ഥാനമുറപ്പിക്കാനും കേരളത്തെ സെമികണ്ടക്ടർ ഡിസൈൻ, അഡ്വാൻസ്ഡ് ഇലക്ട്രോണിക്സ് മേഖലകളിലെ കേന്ദ്രമാക്കി മാറ്റാനും പദ്ധതിയുണ്ട്. രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 7,800ൽ നിന്ന് 20,000ലേക്ക് ഉയർത്തും. ഇതിൽ 100 ഡീപ് ടെക് സ്റ്റാർട്ടപ്പുകളും 10 പുതിയ യൂണികോൺ സംരംഭങ്ങളും ആരംഭിക്കും.
സ്റ്റാർട്ടപ്പുകളുടെ വിപുലീകരണത്തിന് ആവശ്യമായ ധനസഹായ സംവിധാനവും ശക്തിപ്പെടുത്തും. പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് എഐ മിഷൻ, എമർജിംഗ് ടെക്നോളജി മിഷൻ, സെമികണ്ടക്ടർ മിഷൻ എന്നീ പുതിയ മിഷനുകൾ ആരംഭിക്കും. നിക്ഷേപ ആകർഷണത്തിനും വിപണനത്തിനുമായി ഫ്യൂച്ചർ കോർപ്പറേഷൻ എന്ന പുതിയ സ്ഥാപനത്തിന്റെ സാധ്യതയും പരിശോധിക്കും.






























