ചിറ്റാര്‍: സീതത്തോട് സഹകരണ ബാങ്ക് അഴിമതിക്കെതിരെ കോവിഡ് പ്രോട്ടോക്കോളില്‍ അനുവദിച്ചതിനേക്കാള്‍ കുറവ് ആളുകളുമായി സമരം ചെയ്യുന്നതിന് പോലീസ് കള്ള കേസെടുക്കുന്നുവെന്ന് പരാതി.
സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്നവര്‍ക്ക് നേരെയാണ് പോലീസ് കേസെടുക്കുന്നത്. ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പും എം.എല്‍.എയുടെ ഭാര്യയ്‌ക്ക് വഴിവിട്ട് സ്‌ഥാനക്കയറ്റം നല്‍കിയതും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമരം നടത്തി വരികയാണ്. ദിവസം അഞ്ചു പേര്‍ വീതമാണ് സമരം നടത്തുന്നത്. സമരം കഴിയുമ്പോള്‍ പോലീസ് സ്‌ഥലത്ത് വന്ന് പങ്കെടുത്തവര്‍ക്കെതിരേ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് കേസെടുക്കുകയാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ജില്ലാ കലക്‌ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത് പരമാവധി 20 പേര്‍ക്ക് വരെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കാമെന്നാണ്. 144 നിലനില്‍ക്കുന്നതിനാല്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും പറയുന്നു. സീതത്തോട് സഹകരണ ബാങ്കിന് മുന്നില്‍ നടത്തുന്ന് സമരത്തില്‍ അഞ്ചു പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നില്ല. എന്നാലും സമരക്കാര്‍ക്കെതിരേ കേസ് എടുക്കുന്നതില്‍ പോലീസിന് താൽപര്യം കൂടുതലാണെന്നാണ് ബിജെപിയുടെ ആരോപണം. കേരളത്തിൽ മറ്റൊരിടത്തും നടക്കുന്നില്ല എന്നാൽ സീതത്തോട്ടില്‍ മാത്രമാണ് പോലീസ് വഴിവിട്ടു പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ഭരണകക്ഷിയുടെയും ഭരണകക്ഷി എംഎൽഎയുടെയും കയ്യിലെ കളിപ്പാവയാണ് മാറിയിരിക്കുകയാണ് പോലീസ് എന്നാണ് ബിജെപിയുടെ ആരോപണം.





























