സീതത്തോട്: വിത്തും വളവും തേടി ചെന്നാലും സർട്ടിഫിക്കറ്റിനായാലും സീതത്തോട് കൃഷിഭവനിൽ നിന്ന് ലഭിക്കില്ല. കർഷകർ ഏറെയുള്ള നാട്ടിൽ കൃഷി ഓഫീസറില്ലാതായിട്ട് മാസങ്ങളായി. വിവിധ ആവശ്യങ്ങൾക്കായി കുന്നും മലയുമിറങ്ങി കൃഷിഭവനിൽ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്. രണ്ട് കൃഷി അസിസ്റ്റന്റുമാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
ഒരു സ്വീപ്പർ മാത്രമാണ് സ്ഥിരമായി ഓഫീസിലുള്ളത്. ഇവിടെ എല്ലാം താളം തെറ്റിയും അനാഥമായും കിടക്കുന്നു. നാറാണംമൂഴിയിലെ കൃഷി ഓഫീസർ ചൊവ്വ, വെള്ളി ദിവസങ്ങളിൽ സീതത്തോട്ടിലെത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ ദിവസങ്ങളിൽ കൃഷി ഓഫീസിൽ വൻ തിരക്കുമാണ്. വിത്ത് വിതരണത്തിലെ ക്രമക്കേടിന്റെ പേരിൽ നേരത്തേയുണ്ടായിരുന്ന കൃഷി ഓഫീസർ സസ്‌പെൻഷനിലായതിനെ തുടർന്നാണ് സീതത്തോട്ടിൽ കൃഷി ഓഫീസർ ഇല്ലാതായാത്.
സീതത്തോട്ടിൽ കൃഷി ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ കാസർകോട് ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് സീതത്തോട് കൃഷി ഓഫീസറായി നിയമിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിയായ ആൾ അവിടെ നിന്ന് അടുത്തമാസം സീതത്തോട്ടിൽ ചാർജ് എടുത്തേക്കുമെന്നാണ് അധികൃതർ പറയുന്നത്.





























