കൊച്ചി: ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ കേരള സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവര്‍ണരുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ആവശ്യം. എന്നാല്‍ താന്‍ നാമനിര്‍ദേശം ചെയ്ത സെനറ്റംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് ഗവര്‍ണര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ സെനറ്റംഗങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇന്നലെ വാദം നടക്കവെ സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം നോട്ടീസ് നല്‍കിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തില്‍ ചാന്‍സലറായ ഗവര്‍ണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്. അതേസമയം കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്തെങ്കിലും മിനുട്സില്‍ വിസി സിസ തോമസ് ഒപ്പിടാനിടയില്ല. ചൊവ്വാഴ്ച ചേരുന്ന സെനറ്റ് യോഗത്തില്‍ വീണ്ടും തര്‍ക്കത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെടിയു സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിസി ഒറ്റപ്പെട്ട നിലയിലായിരുന്നു. സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങള്‍ക്ക് വിസിയെ സഹായിക്കാനെന്ന പേരിലാണ് പി കെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ വെച്ചത്. സര്‍ക്കാറിനെ മറികടന്ന് ഗവര്‍ണര്‍ നിയമിച്ച സിസ തോമസിനെ നിയന്ത്രിക്കല്‍ തന്നെയാണ് യഥാര്‍ത്ഥലക്ഷ്യം.
അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനങ്ങളെടുത്തതോടെ വിസി എതിര്‍പ്പ് ഉയര്‍ത്തിയിരുന്നില്ല. യോഗതീരുമാനങ്ങള്‍ വാര്‍ത്താകുറിപ്പായി ഇറക്കിയതും വിസിയോ പിആര്‍ഒ ആയിരുന്നില്ല. വിസി വാര്‍ത്താകുറിപ്പ് തയ്യാറാക്കുന്നതിനിടെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെ വാര്‍ത്താകുറിപ്പു പുറത്തിറക്കുകയായിരുന്നു. ഇതിലെല്ലാം വിസിക്ക് അതൃപ്തിയുണ്ട്. മാത്രമല്ല ചാന്‍സലറും വിസിയും തമ്മിലെ കത്തിടപാടുകള്‍ സിന്‍ഡിക്കേറ്റിന്‍റെ ശ്രദ്ധയില്‍കൊണ്ടുവരണമെന്ന തീരുമാനത്തിലും വിസിക്ക് അമര്‍ഷമുണ്ട്. വിസിയെ എല്ലാ അര്‍ത്ഥത്തിലും സിന്‍ഡിക്കേറ്റ് മറികടക്കുന്നുവെന്നാണ് പരാതി.































