ന്യൂഡൽഹി: ഇന്ത്യയിലെ യുഎസ് അംബാസഡറായി സത്യപ്രതിജ്ഞ ചെയ്‌ത് സെർജിയോ ഗോർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും പുരാതന സംസ്‌കാരമുള്ള രാജ്യവുമാണ് ഇന്ത്യയെന്ന് പ്രശംസിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകി. ഇത് യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള അടുത്ത അംബാസഡറും ദക്ഷിണ, മധ്യേഷ്യൻ രാജ്യങ്ങളിലെ പ്രത്യേക പ്രതിനിധിയുമായി സെർജിയോയെ നിയമിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്‌ടരാണ്. ഇത് വലിയൊരു ദൗത്യമാണ്. സെർജിയോ അത് ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നും ഓവൽ ഓഫിസിൽ വെച്ച് ട്രംപ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം യുഎസിന്റെ ഏറ്റവും നിർണായകമായ വിദേശ ബന്ധങ്ങളിലൊന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചതിന് അംബാസഡർ സെർജിയോ ഗോർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ഗോർ വ്യക്തമാക്കി. പൊതുസേവനത്തിൽ പതിറ്റാണ്ടുകളുടെ പരിചയസമ്പത്ത് കൈമുതലായുള്ള രാഷ്ട്രീയ തന്ത്രജ്ഞനും നയതന്ത്രജ്ഞനുമായ ഗോറിനെ ഓഗസ്‌റ്റിൽ ട്രംപ് ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായും ദക്ഷിണ, മധ്യേഷ്യൻ കാര്യങ്ങളുടെ പ്രത്യേക ദൂതനായും നാമനിർദേശം ചെയ്‌തിരുന്നു. തുടർന്ന് സെപ്റ്റംബറിൽ നടന്ന സെനറ്റ് ഹിയറിംഗിന് ശേഷം അദ്ദേഹത്തിന്റെ നാമനിർദ്ദേശം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.





























