കൊച്ചി : സർവീസ് ടാക്സ് അടക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ 12 പ്രമുഖ സിനിമാ താരങ്ങൾക്കെതിരായ അന്വേഷണം കടുപ്പിക്കും. സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. നിർമ്മാതാക്കളുടെ പാരാതിയിന്മേലാണ് അന്വേഷണം ആരംഭിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം. അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ മൂന്നര കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയ നടനെതിരെ എറണാകുളം ജില്ലാ ഇന്റലിജൻസ് വിഭാഗം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു.
വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടീസ് താരങ്ങൾക്ക് കൈമാറി. അന്വേഷണ കാലപരിധിയിൽ 25 സിനിമകളിൽ അഭിനയിക്കുകയും 15 സിനിമകൾക്കു മുൻകൂർ പണം വാങ്ങുകയും ചെയ്ത നടന്റെ ജിഎസ്ടി കുടിശിക ചൂണ്ടിക്കാട്ടി നൽകിയ നോട്ടീസ് അവഗണിക്കുകയും അതിനു ശേഷം 6 ആഡംബര വാഹനങ്ങൾ വാങ്ങുകയും ചെയ്തതോടെയാണു പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ നികുതി വകുപ്പ് തീരുമാനിച്ചത്.
സിനിമകളിൽ അഭിനയിക്കാൻ വൻതുക പ്രതിഫലം വാങ്ങുന്ന നടന്മാർ കൃത്യമായി ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് പരാതി. അതുകൊണ്ട് തന്നെ ഈ തുക ഇളവു ചെയ്തു നികുതി റിട്ടേൺ യഥാസമയം സമർപ്പിക്കാൻ കഴിയുന്നില്ലെന്ന നിർമ്മാതാക്കളുടെ പരാതിയാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിർമ്മാണം, പോസ്റ്റ് പ്രൊഡക്ഷൻ, ഡബ്ബിങ്, മിക്‌സിങ് തുടങ്ങിയ സർവീസ് മേഖലകളിൽ നിന്നു വർഷം 20 ലക്ഷം രൂപയിൽ അധികം വരുമാനം നേടുന്നവർ ജിഎസ്ടി അടയ്ക്കണമെന്നാണ് നിയമം.
2017-21 വർഷങ്ങളിലെ സിനിമാ നിർമ്മാണത്തിന്റെ ആകെ ചെലവും ഓരോ നടന്മാർക്കും നൽകിയ പ്രതിഫലത്തുകയുടെ കൃത്യമായ കണക്കുകളും നിർമ്മാതാക്കളോട് ആരാഞ്ഞ നികുതി വകുപ്പ് ഈ തുക ലഭിച്ച നടന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമാണു നികുതിയടവിൽ കോടികളുടെ വെട്ടിപ്പു കണ്ടെത്തിയത്. തുടർച്ചയായ വർഷങ്ങളിൽ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവർക്കെതിരെ മാത്രമാണ് നടപടികൾ. സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവർക്കും നോട്ടീസ് നൽകിയ ശേഷവും നികുതിയടയ്ക്കാൻ തയാറാകാത്ത 12 പേർക്കെതിരെയാണു നിയമനടപടിയാരംഭിച്ചത്. നികുതി വകുപ്പ് ഐബി വിഭാഗത്തിന്റെ എറണാകുളം ജില്ലാ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.