പത്തനംതിട്ട: സംസ്ഥാന ജീവനക്കാർക്ക് ലഭിക്കുവാനുള്ള ആറു ഗഡു (18 %)കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, 2019 ലെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ലീവ് കലണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 2024 ജനുവരി 24ന് പണിമുടക്ക് നടത്തും.
പത്തനംതിട്ട എൻജിഒ അസോസിയേഷൻ ഹാളിൽ നടത്തിയ ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ ഡിസിസി പ്രസിഡണ്ട് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള നാല്പതിനായിരം കോടി രൂപയുടെ ആനുകൂല്യങ്ങൾ നിഷേധിച്ച ഇടത് സർക്കാർ കോടികൾ മുടക്കി നടത്തുന്ന നവ കേരള സദസിലെ ധൂർത്ത് പ്രതിഷേധാർഹമാണ്.
പണിമുടക്കുമായി ബന്ധപ്പെട്ട വാഹന പ്രചരണ ജാഥ ഡിസംബർ 11ന് കാസർഗോഡ് നിന്ന് ആരംഭിച്ച് ഇരുപത്തിയൊന്നാം തീയതി തിരുവനന്തപുരം ഗാന്ധി പ്രാർക്കിൽ സമാപിക്കും. പണിമുടക്കിന്റെ ഭാഗമായി താലൂക്ക് തല സമര പ്രഖ്യാപന കൺവെൻഷനുകളും സായാഹ്ന സദസ്സുകളും സമര വിളംബരപദയാത്രകളും സംഘടിപ്പിക്കും. സെറ്റോ ജില്ലാ കൺവീനർ പ്രേം എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് , ഡി സി സി സെക്രട്ടറി സാമുവൽ കിഴക്ക് പുറം, കെ.പി എസ് ടി.എ ജില്ലാ സെക്രട്ടറി ഫ്രെഡി ഉമ്മൻ, എഎച്ച് എസ് ടി എ ജില്ലാ പ്രസിഡണ്ട് .പി ചാന്ദിനി, എൻ ജി ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷിബു മണ്ണടി , പ്രമോദ് ബി, ബിജു സാമുവൽ , തുളസി രാധ, മറ്റ് അംഗ സംഘടന നേതാക്കൾ പ്രസംഗിച്ചു.





























