ഝാർഖണ്ഡ്: പാക്ക് കടലിടുക്ക് നീന്തിക്കടന്ന് ഏഴുവയസ്സുകാരൻ ലോക റെക്കോർഡ് സ്വന്തമാക്കി. റാഞ്ചിയിലെ ശ്യാമാലിയിലുള്ള ജവഹർ വിദ്യാ മന്ദിറിലെ (ജെ.വി.എം) മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഏഴു വയസ്സുകാരൻ ഇഷാങ്ക് സിംഗ് അന്താരാഷ്ട്ര നീന്തൽ പാതയിൽ വിസ്മയകരമായ ലോക റെക്കോര്‍ഡാണ് കരസ്ഥമാക്കിയത്. ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വെല്ലുവിളി നിറഞ്ഞ പാക്ക് കടലിടുക്ക് നീന്തിക്കടന്നാണ് ഈ കൊച്ചു മിടുക്കൻ ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. ലക്ഷ്യസ്ഥാനത്ത് എത്തിയ ഇഷാങ്കിനെ യു.ആർ.എഫ് ചീഫ് എഡിറ്ററും ഗിന്നസ് റെക്കോർഡ് ജേതാവുമായ ഗിന്നസ് സുനിൽ ജോസഫ് ഷാൾ അണിയിച്ച് ആദരിച്ചു. മണ്ഡപം ആസ്ഥാനമായുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ 79 എയർ കുഷ്യൻ വെഹിക്കിൾ (എ.സി.വി) സ്ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസർ കമാൻഡന്റ് ബി. ഇളവരശൻ യു.ആർ.എഫ് ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി.
2026 ഏപ്രിൽ 30-ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് നീന്തൽ ആരംഭിച്ച ഇഷാങ്ക്, ഇന്ത്യയിലെ ധനുഷ്കോടിയിലെ അരിച്ചൽമുന്നൈ വരെയുള്ള ഏകദേശം 29 മുതൽ 30 കിലോമീറ്റർ വരെയുള്ള ദൂരം വെറും 9 മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് പൂർത്തിയാക്കിയത്. കടലിലെ ശക്തമായ തിരമാലകളെയും കാറ്റിനെയും അതിജീവിച്ച് നടത്തിയ ഈ പ്രകടനത്തിലൂടെ “ഏറ്റവും പ്രായം കുറഞ്ഞതും വേഗതയേറിയതുമായ പാക്ക് കടലിടുക്ക് നീന്തൽക്കാരൻ” എന്ന യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം അംഗീകാരം ഇഷാങ്ക് സ്വന്തമാക്കി.
തമിഴ്‌നാട്ടിലെ തേനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പൺ വാട്ടർ സ്വിമ്മിംഗ് അക്കാദമിയുടെ കോച്ച് വിജയകുമാർ സങ്കേതിക സഹായം നൽകി. കൂടാതെ
ഈ നേട്ടത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രശസ്തി പത്രം നൽകി ആദരിച്ചു. പരിശീലകരായ അമൻ കുമാർ ജയ്‌സ്വാൾ, ബജ്‌റംഗ് കുമാർ എന്നിവരുടെ കീഴിലായിരുന്നു ഇഷാങ്കിന്റെ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ. സ്കൂൾ പ്രിൻസിപ്പൽ ബി.എൻ. ഝാ, മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ എം.എം. ദാസ്ഗുപ്ത തുടങ്ങിയവർ ഇഷാങ്കിന്റെ അസാമാന്യ നേട്ടത്തെ അഭിനന്ദിച്ചു.






























