തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന പതിനാറായിരത്തിലേറെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം തവണകളായി നൽകാൻ ആലോചന. സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായതാണ് കാരണം. തുക ട്രഷറിയിലേക്ക് മാറ്റി ആകർഷകമായ പലിശ നൽകാമെന്നും അത്യാവശ്യക്കാർക്ക് തവണകളായി വിതരണം ചെയ്യാമെന്നും കണക്കുകൂട്ടുകയാണ് സർക്കാർ.ട്രഷറി ഇടപാടുകൾക്ക് നിലവിൽ നിയന്ത്രണമുണ്ട്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി 22ന് എത്തുന്നതോടെ തീരുമാനമെടുക്കും. പെൻഷൻ പ്രായം വർദ്ധിപ്പിക്കുകയാണ് മറ്റൊരു പോംവഴി. യുവജനങ്ങളുടെ എതിർപ്പു മൂലം അത് നടക്കാത്തകാര്യമാണ്. പെൻഷൻപ്രായം കൂട്ടിയാൽ വൻ സാമ്പത്തിക ബാദ്ധ്യത തത്കാലം ഒഴിവാക്കാനാകും.
വിരമിക്കൽ ആനുകൂല്യം മരവിപ്പിച്ചുനിറുത്തിയാൽ നിയമപ്രശ്നങ്ങൾക്കിടയാക്കും. അതുകൊണ്ടാണ് തവണകളായി കൊടുക്കാൻ ആലോചിക്കുന്നത്. ജീവനക്കാർക്ക് ക്ഷാമബത്ത കുടിശികയായി നൽകാനുള്ള 22500 കോടിയും ശമ്പളപരിഷ്ക്കരണ കുടിശികയായ 15000കോടിയും സാമ്പത്തിക പ്രതിസന്ധി മൂലം മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ വർഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.





























