എറണാകുളം : മരട് നഗരസഭാ പരിധിയിലെ രൂക്ഷമായ ഗതാഗത കുരുക്ക് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് നഗരസഭയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർത്തു. ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി വരും ദിവസങ്ങളിൽ ഊർജ്ജിത നടപടികൾ സ്വീകരിക്കുവാനും മരട് നഗരസഭയിലെ ഉൾറോഡുകളും എൻ.എച്ച് റോഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തനകം അനധികൃതമായി പാർക്കിംഗ് ചെയ്തിട്ടുള്ള വാഹനങ്ങൾ മാറ്റിയില്ലായെങ്കിൽ പിഴ ചുമത്തുവാനും തീരുമാനമായി. കൂടാതെ കുണ്ടന്നുർ ബസ് സ്റ്റോപ്പിൽ നിർത്താതെ മേൽപാലത്തിലൂടെ പോകുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുവാനും നെട്ടൂർ പ്രദേശങ്ങളിൽ അപകടമുണ്ടാക്കത്തക്ക രീതിയിൽ ആടുകളെ റോഡിലേക്ക് അഴിച്ചു വിട്ടു വളർത്തുന്ന പ്രവണത വർദ്ധിച്ചു വന്നിരിക്കുന്നതു തടയുവാൻ കർശന നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു.
തൃപ്പൂണിത്തുറ ട്രാഫിക് ഇൻസ്പെക്ടർ കെ ആർ ബിജു, മരട് സബ് ഇൻസ്പെക്ടർ, കെ ഗോപകുമാർ, വില്ലേജ് അസിസ്റ്റന്റ് ഓഫീസർ പി ആർ രാജേന്ദ്രൻ, വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ബിനോയ് ജോസഫ്, റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ സി.ആർ ഷാനവാസ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, മോളി ഡെന്നി, രേണുക ശിവദാസ്, ഷീജ സാൻകുമാർ, അനീഷ് ഉണ്ണി, ജയ ജോസഫ്, ഉഷ സഹദേവൻ, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, തുടങ്ങിയവർ പങ്കെടുത്തു.





























