കൊച്ചി : സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ കുറ്റപത്രം തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ശാസ്ത്രീയ പരിശോധനാഫലങ്ങൾ കൂടി ലഭ്യമായാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന് പോലീസ് അറിയിച്ചു. ലൈംഗിക അതിക്രമം നടത്തിയെന്ന വകുപ്പ് ചുമത്തി തന്നെയാകും രഞ്ജിത്തിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുക.
ജനുവരി അവസാന വാരം ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ കാരവനുള്ളിൽ വെച്ച് രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവനടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. യുവനടിയിടെ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 31-ന് രാത്രി തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ രഞ്ജിത്തിനെ രക്ഷപെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി പരിശോധിച്ചിരുന്നു.





























