കൊച്ചി : എറണാകുളം അയ്യപ്പൻ കാവിൽ വഴിയാത്രക്കാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു പോലീസ്. ഒരുമാസം മുൻപ് നടന്ന സംഭവത്തിലാണ് അറുപത്തിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നോർത്ത് പോലീസ് ആളെ തിരിച്ചറിഞ്ഞത്. ആളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പട്ടാപ്പകൽ റോഡരികിലൂടെ നടന്നു പോയ യുവതിക്കു നേരെയാണ് പിന്നിലൂടെ വന്ന സ്കൂട്ടർ യാത്രക്കാരൻ ലൈംഗിക അതിക്രമം നടത്തിയത്. ഞെട്ടി തരിച്ച യുവതി പ്രതികരിക്കും മുൻപേ സ്കൂട്ടർ യാത്രക്കാരൻ കടന്നു കളഞ്ഞു. യുവതി പിറകിലോട്ട് നടക്കുന്നതും പരിസരത്ത് മറ്റൊരാളെയും കാണാം. സിസിടിവി ദൃശ്യങ്ങളടക്കം ചേർത്താണു മെയ് പതിനാറിന് നോർത്ത് പോലീസിനു മുന്നിൽ പരാതി എത്തിയത്.
ഹെൽമെറ്റ് ധരിച്ച് എത്തിയ പ്രതിക്കായി അന്നുമുതൽ തിരയുകയാണ് പോലീസ്. വണ്ടി കണ്ടെത്താൻ ഇതുവരെ അറുപതിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഒടുവിൽ ഒരു സിസിടിവിയിൽ നിന്നും ദൃശ്യങ്ങൾ കിട്ടി. ആളെ തിരിച്ചറിയാൻ സാധിച്ചെന്ന് നോർത്ത് പോലിസ് പറയുന്നു. ഉടൻ പിടികൂടാണ് ശ്രമം. നഗരത്തിൽ നമ്പർ ഡീറ്റെക്ക്ഷൻ ക്യാമറകൾ ഉൾപ്പെടെ പ്രവർത്തന രഹിതമായതാണ് പോലീസിനെ വലച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകൾ പരിശോധിച്ച് ആളെ കണ്ടെത്തുക എളുപ്പമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടികാട്ടുന്നു.






























