പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും തുടർന്ന് വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 29 വർഷം തടവും 1,16,000/- രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കോഴിക്കോട് നരിക്കുന്നിയിൽ മണ്ണാറച്ചാലിൽ വീട്ടിൽ സനോജ്.എൻ(41) നെ ആണ് കോടതി ശിക്ഷിച്ചത്. പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ ഇയാള്‍ കുട്ടിയെ 2025 ജൂൺ 27നും 30 നും ഇടയിലുള്ള ദിവസങ്ങളിൽ തുടർച്ചയായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതാണ് കേസിനാസ്പദമായ സംഭവം.
കോയിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന ലിബി പി.എം രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയ കേസിലാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി മഞ്ജിത്.ടി ശിക്ഷ വിധിച്ചത്. കേസിന്‍റെ വിചാരണ നടപടികളിൽ പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എസ്.ഐ. ഹസീന സഹായിയായി പ്രവർത്തിച്ചു.






























