കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് വർധിപ്പിച്ചതിനെതിരെ കല്പറ്റ ആർടിഒ ഓഫീസിൽ പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ കല്പറ്റ ആർടിഒയെ ഉപരോധിച്ചു. കുട്ടികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രതിഷേധം. വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് ഒറ്റയടിക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയാക്കിയാണ് സ്വകാര്യ ബസ് ഉടമകൾ വർധിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ച സ്വകാര്യ ബസ് ഉടമകളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രവർത്തകർ പറഞ്ഞു. നിരക്ക് വർധന പിൻവലിക്കാൻ അധികൃതർ ഇടപെടാത്തത് പ്രതിഷേധത്തിന് കാരണമായെന്നും എസ്.എഫ്.ഐ ആരോപിച്ചു. വിദ്യാർത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, സ്വകാര്യ ബസ് ഉടമകളുടെ ഏകപക്ഷീയ തീരുമാനത്തിന് സർക്കാർ മൗനസമ്മതം നൽകുകയാണെന്നും എസ്.എഫ്.ഐ നേതാക്കൾ കുറ്റപ്പെടുത്തി. ചർച്ചയിൽ നാളെ മുതൽ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡ് രംഗത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. ബസ് ചാർജ് കുറയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് എസ്.എഫ്.ഐയുടെ മുന്നറിയിപ്പ്.






























