തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എസ്എഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ആദർശിനേയും പ്രതിചേർത്തു. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ മൂന്നിലേക്ക് മാറ്റി. അന്വേഷണസംഘം തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെതിൽ ഇഡി ശക്തമായ എതിർപ്പാണറിയിച്ചത്. നടന്നത് രാഷ്ട്രീയ ആക്രമണമാണെന്നും ആഴത്തിലുള്ള ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇഡി കോടതിയെ അറിയിച്ചു. അക്രമം നിയമവാഴ്ചയ്ക്ക് നേരെയുള്ള ഗുരുതര വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയായിരുന്നു ആക്രമണമെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇഡി സത്യവാങ്മൂലം സമർപ്പിച്ചു.
പോലീസ് ഇടപെട്ടില്ലായിരുന്നെങ്കിൽ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടേനെയെന്നും സിപിഎം ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് ആക്രമണമെന്നും ഇഡി കോടതിയിൽ അറിയിച്ചു. 26 പേരാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇതുവരെ അറസ്റ്റിലായത്. ഇനിയും 20 പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവർ ഒളിവിലാണെന്നാണ് ഇതുവരെയും ലഭ്യമായിട്ടുള്ള വിവരം. ഇതിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത കേസിലെ പ്രതികളും ഉൾപ്പെടും. വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് കഴിഞ്ഞ ദിവസം ലുക്കൌട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു. ഇതിനിടെ കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിനെതിരെ ഇഡി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒമ്പതാം പ്രതിയായ ഹരീഷിനാണ് ജാമ്യം ലഭിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ജാമ്യം തടയാനുള്ള നീക്കങ്ങള്‍ ഉണ്ടായില്ലെന്ന് ഇഡി പറയുന്നു. കേസന്വേഷണത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇഡി ഹരജി സമർപ്പിക്കുകയായിരുന്നു.






























