കൊച്ചി : എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്ക് ഇടക്കാല ജാമ്യം. പരീക്ഷയെഴുതുന്നതിനായാണ് ജാമ്യം അനുവദിച്ചത്. നാളെ മുതൽ അടുത്ത മാസം എട്ട് വരെയാണ് ജാമ്യം.
2018ല്‍ വിദ്യാര്‍ത്ഥിയായ നിസാമുദ്ദീനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ശേഷം ആര്‍ഷോ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍, ഇയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിസാമുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിലിറങ്ങിയ ആര്‍ഷോ വീണ്ടും വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ജാമ്യം റദ്ദാക്കി. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ എറണാകുളം എ.സി.പിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നില്ല.
പോലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും വേദികളിലും സജീവമായതോടെ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തി. എറണാകുളം ജില്ല ഭാരവാഹിയായിരുന്ന പി.എം. ആര്‍ഷോയെ ഇതിനിടെ സംസ്ഥാന സെക്രട്ടറിയായി പെരുന്തല്‍മണ്ണയില്‍ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുകയും ചെയ്തു. പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടും ആര്‍ഷോയെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ ഡി.ജി.പി, കൊച്ചി സിറ്റി പോലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ആര്‍ഷോ അറസ്റ്റിലായത്.





























