പത്തനംതിട്ട: ശബരിമലയിൽ ഈ മണ്ഡലകാലത്ത് ഡിസംബർ 23 വരെ 25,69,671 പേർ ദർശനത്തിനെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മണ്ഡലമഹോത്സവവുമായി ബന്ധപ്പെട്ട് സമയക്രമീകരങ്ങളും ഒരുക്കങ്ങളും വിശദീകരിക്കാൻ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.സ്‌പോട്ട് ബുക്കിങ് നിലവിൽ ദിവസവും 10000 എന്ന ക്രമത്തിൽ തുടരുകയാണ്.
15000 വരെയാക്കണമെങ്കിൽ ദേവസ്വം ബോർഡിന് തീരുമാനിക്കാവുന്നതാണെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി നടതുറക്കുമ്പോൾ ജനുവരി മുതൽ സ്‌പോട്ട് ബുക്കിങ്ങിനുള്ള പരിധി 15000 ആക്കണമോ എന്ന് സർക്കാരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.വെർചൽ ക്യൂ ബുക്കിങ് ഡിസംബർ 26ന് 64000വും മണ്ഡലപൂജാ ദിവസമായ 27ന് 70000 ആയി ക്രമപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ വീണ്ടും 80000 ആകും. ഇന്നലെ (ഡിസംബർ 23) 97000ൽ അധികം പേർ ശബരിമല ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കെന്നും പി എസ് പ്രശാന്ത് പറഞ്ഞു.





























