പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി ഉൾപ്പെടെ ജില്ലയിലെ ഓണാഘോഷ പരിപാടികൾ പൂർത്തിയാകുന്നത് വരെ പ്രധാന ആഘോഷ സ്ഥലങ്ങളും ഓണാഘോഷ പരിപാടികൾ നടക്കുന്ന മറ്റു സ്ഥലങ്ങളും പ്രധാന ടൗണുകളും എല്ലാം ഇനിമുതൽ ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കും. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിർദ്ദേശപ്രകാരം ഓണാഘോഷങ്ങളും അതുമായി ബന്ധപ്പെട്ട പരിപാടികളും സമാധാനപരമായും സുരക്ഷിതത്വത്തോടെയും പൂർത്തിയാക്കുന്നതിനായാണ് ഇത്തരത്തിൽ ഷാഡോ സംഘങ്ങളെ നിയോഗിച്ചിട്ടുള്ളത്.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും ഇത്തരത്തിൽ ഷാഡോ സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഓരോ സ്റ്റേഷനിലെയും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, കൂടാതെ അതാത് സ്റ്റേഷനിലെ പരിചയസമ്പന്നരായ രണ്ട് പോലീസുദ്യോഗസ്ഥർ എന്നിവർ അടങ്ങുന്നതാണ് ഷാഡോ സംഘം. പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങൾ, മദ്യം മയക്കുമരുന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം, വിപണനം, കൈമാറ്റം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പരിചയസമ്പന്നരായ ഈ ഉദ്യോഗസ്ഥർ യഥാസമയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറും.
ജില്ലയിലെമ്പാടുമുള്ള ഷാഡോ സംഘങ്ങളുടെ പ്രവർത്തനത്തെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഏകോപിപ്പിക്കും. ഇതോടെ ആഘോഷ പരിപാടികൾ, തിരക്കേറിയ ടൗണുകൾ, മുൻവർഷങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലങ്ങൾ എന്നിവയൊക്കെ ഷാഡോ സംഘങ്ങളുടെ നിരീക്ഷണത്തിൻ കീഴിലാവും. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും സമാധാനപരമായും സന്തോഷ പൂർണമായും ഈ ഓണം ആഘോഷിക്കാൻ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ജില്ലയിലെ പോലീസ് പൂർണ്ണ സജ്ജമാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് അറിയിച്ചു.





























