തിരുവനന്തപുരം: റിമാന്‍ഡ് പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .കസ്റ്റഡിമരണങ്ങള്‍ സി ബി ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കസ്റ്റഡിയിലിരിക്കുമ്ബോള്‍ പൊലീസ് മര്‍ദ്ദനെത്തുടര്‍ന്നാണ് ഷഫീഖ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതെ സമയം സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയുന്നുവെന്ന് ഷഫീഖിന്റെ കുടുംബം പ്രതികരിച്ചു. സംഭവത്തില്‍ ജയില്‍ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. ഷഫീഖ് അപസ്മാരം വന്ന് നിരീക്ഷണ കേന്ദ്രത്തില്‍ വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡി ഐ ജി സാം തങ്കയ്യന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൃത്യസമയത്ത് ഷഫീഖിനെ ആശുപത്രിയില്‍ എത്തിച്ചു എന്നും റിപ്പോര്‍ട്ടിലുണ്ട്. അതെ സമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടെന്നുമാണ് ഷഫീഖിന്റെ പിതാവ് മുഹമ്മദ് ഇസ്മയില്‍ ആരോപിക്കുന്നത് .
കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഷഫീഖ്. പൊലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.ജയില്‍ ഡിജിപിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്ബില്‍ ഷെഫീഖ് (36) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത് .