തിരുവനന്തപുരം : നെയിം ബോര്‍ഡ് പോലും ധരിക്കാത്ത പോലീസുകാരാണ് സെക്രട്ടറിയേറ്റിന് അകത്തും പുറത്തും കെ.എസ്.യുവിന്റെ സമരത്തെ നേരിട്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പോലീസുകാര്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞാണ് മര്‍ദ്ദിച്ചത്. ഫൈബര്‍ ലാത്തി പൊട്ടുന്നത് വരെ കെ.എസ്.യു. പ്രവർത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ പാരമ്പര്യമുള്ളവര്‍ തങ്ങളുടെ സമരത്തേക്കുറിച്ച് ഉപദേശിക്കാന്‍ വരേണ്ടെന്ന് ഷാഫി പറഞ്ഞു. കെ.എസ്.യു.വിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
ഡിവൈഎഫ്ഐ സമരങ്ങളെ അധിക്ഷേപിക്കാതിരിക്കുന്നതാകും നല്ലത്. കാരണം പഴയ ചാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പോലീസിന് നേരെ അവര്‍ പെട്രോള്‍ ബോംബ് ഉപയോഗിച്ച ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. അങ്ങനെയുള്ളവര്‍ ഞങ്ങളെ ഉപദേശിക്കാന്‍വരേണ്ട. വൈകാതെ സമരമുഖത്തേക്ക് ഇറങ്ങേണ്ടവരാണെന്നും സമരത്തെ അധിക്ഷേപിക്കുമ്പോള്‍ ഓര്‍ക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
എല്ലാ സമരങ്ങളോടും സര്‍ക്കാര്‍ അസഹിഷ്ണുതയാണ് കാട്ടുന്നത്. അഞ്ചാമത്തെ ദിവസമാണ് ഞങ്ങളുടെ നിരാഹാര സമരം. ചര്‍ച്ചയ്ക്ക് പോലും ഒരു മന്ത്രിയും തയ്യാറായിട്ടില്ല. ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസമായി ഇതുവരെ ഒരു മന്ത്രിയും ചര്‍ച്ചയ്ക്ക് വന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തിന്റെ എല്ലാ ഹുങ്കും പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിക്കുകയാണ്. നിരാഹാരം ഇനിയും തുടരുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.