തിരുവനന്തപുരം : കൂട്ട സ്ഥിരപ്പെടുത്തലുകളും പിൻവാതിൽ നിയമനങ്ങളും ആരോപിച്ചു നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. യുവാക്കളുടെ ആശങ്ക സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ഷാഫി പറമ്പിലിന്‍റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
പി.എസ്.സിയുടെ ഇരട്ടി താൽക്കാലിക നിയമനങ്ങളാണ് ഈ സർക്കാർ നടത്തിയതെന്ന് ഷാഫി പറമ്പിൽ പ്രമേയം അവതിരിപ്പിച്ചു കൊണ്ട് പറഞ്ഞു. എ.കെ.ജി സെന്‍ററിലേക്ക് നിയമനം നടത്തുന്നതു പോലെ ആകരുത് പി.എസ്.സി നിയമനം. ഇപ്പോൾ റാങ്ക് ലിസ്റ്റുകളുടെ ശവപ്പറമ്പായി കേരളത്തെ മാറ്റിയെന്നും ഷാഫി ആരോപിച്ചു. സർക്കാർ നടത്തുന്ന നിയമനങ്ങൾ സുതാര്യമാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ചീഫ് സെക്രട്ടറി ഓഫീസിലടക്കം നിയമനങ്ങൾ നടത്തുന്ന തൈക്കാടുള്ള മിന്‍റിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല. അടിയന്തര പ്രമേയത്തിന് അനുമതി സ്പീക്കർ നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.