കോഴിക്കോട്: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. അയ്യപ്പന്‍റെ സ്വത്ത് കൊള്ളയടിക്കാൻ ദേവസ്വം ബോർഡും സർക്കാരും കൂട്ടുനിന്നു. ഇത്തരക്കാരന്‍റെ കയ്യിൽ സ്വർണം കൊടുത്തുവിടാൻ ദേവസ്വം നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 12 ദിവസം കൊണ്ട് സ്വർണപ്പാളി തിരിച്ചുവരുന്നതുവരെ ദേവസ്വം ബോർഡ് സർക്കാരും എന്ത് ചെയ്തു?. മോഷ്ടിച്ച കള്ളനെ അന്വേഷണത്തിന് ഉത്തരവാദിത്തപ്പെടുത്തുന്നത് ഗുരുതരമാണ്. ലാഘവത്തോടെ കാണാൻ കഴിയുന്ന കാര്യമല്ല ഇത്. തനിക്ക് ലഭിച്ചത് ചെമ്പ് പാളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. അയ്യപ്പന്‍റെ സ്വത്ത് മോഷ്ടിക്കപ്പെട്ടു. ഇതിൽ സർക്കാറിന് ഉത്തരം ഉണ്ടോ?.
ആരുടെയും അറിവില്ലാതെയല്ല മോഷണത്തിന് സാഹചര്യം ഒരുക്കിയത്. അറിഞ്ഞുകൊണ്ട് നടന്നതാണ് കാര്യങ്ങൾ. വിജയ് മല്യ നൽകിയ സ്വർണത്തിന് എന്തുപറ്റി? സ്വർണ്ണത്തിന്മേൽ സ്വർണ്ണം പൂശാൻ കഴിയില്ലെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എടുത്ത സ്വർണം അവിടെ എത്തുമ്പോൾ ചെമ്പ് ആയതാണോ?. ദേവസ്വം വിജിലൻസ് അന്വേഷിച്ചതു കൊണ്ട് കാര്യമില്ല. ദേവസ്വം ബോർഡ് പ്രസിഡന്‍റിനെയും മന്ത്രിയെയും മാറ്റിനിർത്തണം. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടാകുമെന്ന വെപ്രാളം മാത്രമല്ല. ഇക്കാര്യങ്ങൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാണ് അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമം നടത്തി കണ്ണിൽ പൊടിയിട്ട് തട്ടിപ്പ് മറയ്ക്കാൻ കഴിയില്ല. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.





























