കൊച്ചി : ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം വിദഗ്ധന്റെ സഹായിയായി ഷാഫി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നരബലി ചെയ്ത് കുഴിച്ചുമൂടിയ പത്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി കണ്ടാണ് ഫോറൻസിക് വിദഗ്ധർ ആദ്യം ഇത് സംബന്ധിച്ച സംശയം ഉന്നയിച്ചത്.
വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്. ഫോറൻസിക് വിദഗ്ധരുടെ അറിയിപ്പ് പ്രകാരം, പോലീസ് വിശദമായ അന്വേഷണം നടത്തി. പോലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.





























