കൊച്ചി : നരബലിയുടെ പേരിൽ പത്മയെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ സ്വർണം അപഹരിച്ച് പണയം വെച്ച് കിട്ടിയ പണം ഷാഫി ഭാര്യക്ക് നൽകിയതായി കണ്ടെത്തൽ. പത്മയുടെ സ്വർണ വളയും കമ്മലുമടക്കം 39 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. എറണാകുളം നഗരത്തിൽ ഷാഫി താമസിച്ചിരുന്ന വീടിന് തൊട്ടടുത്ത മാളിയേക്കൽ ഗോൾഡ് ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഷാഫി സ്വർണം പണയം വെച്ചത്.
അതേസമയം വീട്ടിൽ പണം കൊണ്ടുവന്നില്ലെന്ന് നബീസ പ്രതികരിച്ചിരുന്നു. എന്നാൽ പത്മയുടെ സ്വർണം പണയം വെച്ച് കിട്ടിയ പണത്തിന്‍റെ ഒരു ഭാഗം ഭാര്യക്ക് നൽകിയെന്നാണ് ഷാഫി തന്നെ പോലീസിനോട് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. പത്മയെ അറിയാമെന്നും കാണാതാകുന്ന ദിവസം അവർ ഹോട്ടലിൽ വന്നിരുന്നുവെന്നും നേരത്തെ നബീസ പറഞ്ഞിരുന്നു. ഹോട്ടലിൽ വെച്ച് പത്മയുടെ ഫോൺ കാണാതായപ്പോൾ തന്‍റെ ഫോണിൽ നിന്ന് പത്മയുടെ നമ്പറിലേക്ക് വിളിച്ചെന്നും ഫോൺ കണ്ടെത്തിയെന്നും അവർ പറഞ്ഞിരുന്നു. ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്നും മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്നും നബീസ പറഞ്ഞിരുന്നു.





























