പാലക്കാട് : ആര്‍എസ്‌എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം മരുതറോഡ് ലോക്കല്‍കമ്മിറ്റിയംഗം കുന്നങ്കാട്ട് ഷാജഹാന്‍റെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികള്‍ പിടിയിലായതായി സൂചനയുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. കേസില്‍ എട്ട് പ്രതികളുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.
ഷാജഹാന് നേരത്തേയും വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീന്‍ എന്നിവര്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് നവീന്‍ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു. ബിജെപിയുടെ ഉന്നത നേതാക്കളുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികളുടെ വിവരങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിന തലേന്ന് രാത്രി 9.15നാണ് ഷാജഹാനെ ആര്‍എസ്‌എസ് പ്രവര്‍ത്തകള്‍ വെട്ടിവീഴ്ത്തിയത്. സുഹൃത്ത് സുരേഷിനൊപ്പം നില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ സുരേഷിന്‍റെ മകനടങ്ങുന്ന ആര്‍എസ്‌എസ് സംഘം വടി വാളുമായി ചാടി വീണത്. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തില്‍ മുറിവേറ്റു. കൊലയാളികളില്‍ തന്‍റെ മകന്‍ സുരേഷും ഉണ്ടായിരുന്നതായി ദൃക്സാക്ഷിയായ സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളെല്ലാം ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും പരിചയക്കാരാണെന്നും സുരേഷ് പറഞ്ഞു.
ഷാജഹാന്‍റെ മൃതദേഹം പാര്‍ട്ടി ഓഫീസിലെയും വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷം ഇന്നലെ പകല്‍ മൂന്നോടെ വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ കല്ലേപ്പുള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി. ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. മുദ്രാവാക്യം വിളികളോടെയാണ് ഷാജഹാനെ നാട് യാത്രയാക്കിയത്.