തൃശൂര്‍ : നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ പ്രതികൾക്കെതിരെ തൃശൂരിൽ പുതിയ കേസ്. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. റഫീഖ്, സലാം എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്. പണവും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ 16 ലക്ഷം തട്ടിയെന്നാണ് പരാതി. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഭർത്താവുമായി ഇവർ അകന്ന് കഴിഞ്ഞിരുന്ന സമയത്താണ് പ്രതികൾ സൗഹൃദം നടിച്ച് പണം തട്ടിയത്. വീട്ടമ്മയുടെ പരാതിയിൽ വാടാനപ്പിളളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന് കൂടുതൽ യുവതികൾ ഇരയായെന്നാണ് പോലീസ് പറയുന്നത്. പതിനെട്ടുപേരെ തിരിച്ചറിഞ്ഞെന്നും കൂടുതൽ പേരും മോഡലിംഗ് രംഗത്ത് നിന്നുള്ള യുവതികളാണെന്നും പോലീസ് പറയുന്നു. ഇതുവരെ ഒമ്പത് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതികൾക്ക് സിനിമാ ബന്ധമുണ്ടെന്നാണ് സൂചന. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇടനിലക്കാരിയായ ഇവന്‍റ് മാനേജ്മെന്‍റ് ജീവനക്കാരിയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്, ഇവരുടെ മൊഴി രേഖപ്പെടുത്തി.
കേസിൽ ഏഴ് പ്രതികൾ അറസ്റ്റിലായെങ്കിലും ഇപ്പോൾ കേൾക്കുന്ന പേരുകളല്ല ഇവർ തന്നോട് പറഞ്ഞതെന്നാണ് ഷംന കാസിം പറയുന്നത്. അൻവർ അലി എന്ന പേരിൽ ആരാണ് തന്നോട് സംസാരിച്ചതെന്ന് അറിയില്ലെന്നും പ്രതികളെല്ലാവരും സംസാരിച്ച് കയ്യിലെടുക്കാൻ മിടുക്കുള്ളവരാണെന്നും ഷംന പറഞ്ഞു. അതേസമയം പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയായ യുവ മോഡൽ പരാതിപ്പെടുന്നു.