ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണപോലും നടക്കാത്തത് നീതിനിഷേധമാണെന്ന് പിതാവ് ആരോപിച്ചു. ഇരട്ട കൊലപാതകക്കേസിൽ ആദ്യ കൊലയുടെ കേസ് വഴിമുട്ടിനിൽക്കുകയാണ്. തന്‍റെ മകന്‍റെ കാര്യത്തിൽ ആരും ഇടപെടുന്നില്ലെന്ന് ഷാനിന്‍റെ പിതാവ് സലീം വ്യക്തമാക്കി. കഷ്ടപ്പെട്ട് കുടുംബം പുലർത്തുന്ന തനിക്ക് നീതി ലഭിക്കണം. ഒരു കേസിലെ കുറ്റവാളികൾ ജയിലിൽ കഴിയുമ്പോൾ ഷാനിനെ വധിച്ചവർ പുറത്താണ്. ഇത് ഇരട്ടത്താപ്പാണെന്നും പിതാവ് പറഞ്ഞു.
എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാന്‍ 2021 ഡിസംബർ 18ന് രാത്രിയും ബി.ജെ.പി നേതാവ് രണ്‍ജീത് ശ്രീനിവാസ് 19ന് രാവിലെയുമാണു കൊല്ലപ്പെടുന്നത്. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസിൽ ഇതുവരെ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. എന്നാൽ, രണ്ടാം സംഭവമായ ശ്രീനിവാസ് വധക്കേസിൽ വിചാരണ പൂർത്തിയാക്കി ഈ മാസം 20ന് വിധിപറയും. രണ്ട് കേസിൽ രണ്ട് നീതി കാണുന്ന പിതാവിൻ്റെ ദുഃഖമാണ് സലീം പങ്കുവയ്ക്കുന്നത്.





























