തിരുവനന്തപുരം : പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിന്‍റെ തുടരന്വേഷണവും കുറ്റപത്രസമര്‍പ്പണവും കേരളത്തില്‍ തുടരണോ, തമിഴ്‌നാടിന് കൈമാറണമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. ഇത് കേസ് അന്വേഷണത്തെയും സാരമായി ബാധിക്കുന്നുണ്ട്.
അവസാനഘട്ടത്തില്‍ തമിഴ്‌നാട് പോലീസിന് നല്‍കാനാണെങ്കില്‍ പണിയെടുത്ത് സമയം പാഴാക്കേണ്ടതില്ലെന്നാണ് കേരള പോലീസിന്‍റെ നിലപാട്. രണ്ടായാലും പ്രശ്‌നമില്ലെന്ന മട്ടില്‍ ജില്ലാ ഗവ. പ്ലീഡറില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ നിന്നും ലഭിച്ച നിയമോപദേശത്തില്‍ വ്യക്തത വരുത്തുന്നതിന് അന്വേഷണസംഘത്തലവന്‍ തിങ്കളാഴ്ച അഡ്വക്കേറ്റ് ജനറലിനെ കണ്ട് നിയമോപദേശം സ്വീകരിക്കും. ഇതോടെ കേസ് അന്വേഷണത്തിലും കുറ്റപത്ര സമര്‍പ്പണത്തിലുമുള്ള ആശയക്കുഴപ്പം പരിഹരിക്കുക.
ഷാരോണ്‍ മരിക്കാനിടയായ സംഭവങ്ങള്‍ ഉണ്ടായത് തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലായതിനാലാണ് കേസ് അന്വേഷണവും വിചാരണയും തമിഴ്‌നാട്ടില്‍ നടത്തണമെന്ന ആവശ്യമുണ്ടായത്. എന്നാല്‍ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായതിനാല്‍ ഇവിടെ അന്വേഷിക്കുന്നതില്‍ അപാകതയില്ലെന്ന മറുവാദം ഉണ്ടായെങ്കിലും മരണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തത് വിചാരണഘട്ടത്തില്‍ ചോദ്യചിഹ്നമാകാനും കേസിനെ ബാധിക്കാനും സാദ്ധ്യതയുണ്ട്.
പാറശാല പോലീസായിരുന്നു കേസെടുത്തത്. ഇത്തരത്തിലുള്ള സംശയങ്ങള്‍ ദുരീകരിക്കാനും തുടരന്വേഷണവും വിചാരണയും വേഗത്തിലാക്കാനുമാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. കേസില്‍ മുന്‍ കൂര്‍ ജാമ്യത്തിനായി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയെ സമീപിച്ചിരിക്കെ തെളിവ് നശിപ്പിക്കലിന് ഐ.പി.സി 201 പുറമേ കൊലപാതകത്തില്‍ പരസ്പര സഹായികളായി പ്രവര്‍ത്തിച്ചെന്ന ഐ.പി.സി 34 കുറ്റംകൂടി ഇരുവര്‍ക്കുമെതിരെ ചുമത്തി.
കേസില്‍ അറസ്റ്റും തെളിവെടുപ്പും പൂര്‍ത്തിയായെങ്കിലും അന്വേഷണത്തിലെ സുപ്രധാന നടപടികള്‍ പലതും ഇനിയും അവശേഷിക്കുന്നുണ്ട്. സംഭവ ദിവസം ഗ്രീഷ്മയും ഷാരോണും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലവും ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച കഷായ പാത്രം, കീടനാശിനിക്കുപ്പി എന്നിവയുടെ പരിശോധനാഫലങ്ങളും നിര്‍ണായകമാണ്.
ഫോറന്‍സിക് തെളിവുകളും മറ്റ് ശാസ്ത്രീയ പരിശോധനാഫലങ്ങളും സമാഹരിക്കലും സൈബര്‍ തെളിവുകള്‍ ശേഖരിക്കലും കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തലുമാണ് ശേഷിക്കുന്നത്. വരുന്ന രണ്ടാഴ്ചയ്ക്കകം ഇത്തരം തെളിവുകള്‍ കൂടി ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
ഗ്രീഷ്മയും ഷാരോണ്‍ രാജും താലികെട്ടുന്ന ദിവസത്തെ വിഡിയോ പുറത്തുവന്നതും കേസില്‍ നിര്‍ണായക തെളിവായി. ഇന്നു നമ്മുടെ കല്യാണമാണെന്നു ഷാരോണ്‍ പറയുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഒക്ടോബര്‍14ന് ഗ്രീഷ്മ നല്‍കിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോണ്‍ മരിച്ചത്. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിഷം നല്‍കിയെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. മേയ് മാസത്തില്‍ ചിത്രീകരിച്ച വിഡിയോയാണ് ഷാരോണിന്‍റെ ബന്ധുക്കള്‍ പുറത്തുവിട്ടത്. ഷാരോണിന്‍റെ വീട്ടില്‍വെച്ചാണ് താലി കെട്ടിയത്. തന്‍റെ ആദ്യ ഭര്‍ത്താവ് മരിച്ചു പോകുമെന്ന് ജാതകത്തിലുള്ളതായി ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതു വിശ്വസിക്കാത്ത ഷാരോണ്‍ മരിക്കുന്നെങ്കില്‍ താന്‍ മരിക്കട്ടെ എന്നു പറഞ്ഞ് താലികെട്ടുകയായിരുന്നു.
ഇതിനുശേഷം ദിവസവും നെറ്റിയില്‍ കുങ്കുമം ഇട്ട ഫോട്ടോ ഗ്രീഷ്മ ഷാരോണിന് അയച്ചു കൊടുത്തു. ഷാരോണ്‍ ഗുരുതരാവസ്ഥയില്‍ കഴിയവേ കഷായത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുവിനോട് താലികെട്ടി കുങ്കുമം ചാര്‍ത്തിയ ആളിനോട് അങ്ങനെ ചെയ്യുമോ എന്നാണ് ഗ്രീഷ്മ ചോദിച്ചത്. എന്നാല്‍ അതിനിടെ മറ്റൊരു യുവാവുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.
ഷാരോണ്‍ മരിച്ചു കഴിഞ്ഞാല്‍ നിശ്ചയിച്ച കല്യാണം നടക്കുമെന്ന വിശ്വാസത്തിലാണ് താലികെട്ടിയതെന്നു ബന്ധുക്കള്‍ പറയുന്നു. ഗ്രീഷ്മയും അമ്മയും തമ്മിലുള്ള സംസാരത്തിന്‍റെ ഓഡിയോയും പുറത്തു വന്നിരുന്നു. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഗ്രീഷ്മയുടെ അമ്മ കരഞ്ഞുകൊണ്ട് പറയുന്നത്. ഈ ഓഡിയോ ഗ്രീഷ്മ ഷാരോണിന് അയച്ചുകൊടുത്തിരുന്നു. കുടുംബം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമാണ് ഓഡിയോയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.