കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി ജനപക്ഷം പാര്‍ട്ടി നേതാവ് ഷോണ്‍ ജോര്‍ജ്. കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെയാണ് ഷോണിന്റെ ഹര്‍ജി. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി.
ചെയ്യാത്ത സേവനത്തിന് മാസപ്പടിയായി പണം വാങ്ങി എന്ന ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം ഉത്തരവിട്ടത്. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഉത്തരവ്.





























