കല്പറ്റ: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ ഷിഗെല്ല സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടിയായി നാല് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തര അവധി പ്രഖ്യാപിച്ചു. നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി. ജൂൺ 11 വ്യാഴാഴ്ച മുതൽ ജൂൺ 14 ഞായറാഴ്ച വരെയാണ് അവധികൾ പ്രഖ്യാപിച്ചിരിക്കുന്നത്. നെന്‍മേനി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടൽ. പ്രദേശത്തെ സ്കൂളുകൾ, അംഗണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
എന്നാൽ, റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് പൊതുജനങ്ങളുമായി സമ്പർക്കമില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണം. കുട്ടികളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരടങ്ങുന്ന സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





























