തിരുവനന്തപുരം : ശിവശങ്കരനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. നയതന്ത്ര ബാഗേജ് വിട്ടുകിട്ടുന്നതിന് ഇടപെടൽ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ നീക്കം. സ്വർണ്ണക്കടത്ത് അടക്കം നാലു കേസുകളാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മൊഴി ശിവശങ്കരനിൽ നിന്നും രേഖപ്പെടുത്തിയിരുന്നു. ആദ്യം സ്വപ്ന അടക്കമുള്ള പ്രതികളുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത്. എന്നാൽ ഡിജിറ്റൽ തെളിവുകൾ ശിവശങ്കരന് തിരിച്ചടിയായി.
രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങളോടും ശിവശങ്കർ മുഖം തിരിച്ചു. ഇതോടെയാണ് മറ്റ് മാർഗ്ഗങ്ങളിലൂടെ ശിവശങ്കർ നടത്തിയ ഇടപെടലുകൾ കസ്റ്റംസ് കണ്ടെത്തിയത്. പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 2018 മുതൽ ശിവശങ്കരൻ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെടൽ നടത്തിയെന്ന് കോടതി അറിയിച്ചു. ഇതിന്‍റെ എല്ലാം അടിസ്ഥാനത്തിലാണ് കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങുന്നത്. നേരത്തെ തുടർച്ചയായി 23 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെ വിളിച്ചുവരുത്തി ശിവശങ്കരനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ കോടതിയെ സമീപിച്ചതോടെ ഇത് നടക്കാതെ വന്നു. തുടർന്ന് ഇ.ഡി യുടെ രണ്ടാഴ്ചത്തെ കസ്റ്റഡി കൂടി കഴിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്യാനുള്ള നീക്കം കസ്റ്റംസ് ഊർജിതമാക്കിയത്.