കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഹർജി നൽകിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. നിയമവിരുദ്ധമായ സമിതിക്കെതിരെയായിരുന്നു ഹർജിയെന്ന് ഷോൺ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. ബോർഡ് സ്വീകരിച്ച തീരുമാനങ്ങൾ ഉൾപ്പെടെ മരവിപ്പിക്കേണ്ടി വരുമെന്ന് ഷോൺ ജോർജ് പറഞ്ഞു. നിയമവിരുദ്ധമായി ഒരു സമിതിയുണ്ടാകുന്നു. അവര്‍ തോന്നിവാസം നിയമം നടപ്പിലാക്കി. അത് നോക്കിനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാ സംസ്ഥാനത്തിനും ബാധ്യതയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡ് എടുത്ത എല്ലാ തീരുമാനങ്ങളും മരവിപ്പിക്കേണ്ടിവരും. മുനമ്പം വിഷയം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ മരവിപ്പിക്കേണ്ടി വരുമെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ചത്. ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി കോടതി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.





























