ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു നാഴികക്കല്ല് കൂടി. ചിപ്പ് നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാനായി ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ (ISM 2.0) എന്ന രണ്ടാം ഘട്ട പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. 1.27 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇറക്കുമതിയെ ആശ്രയിക്കാതെ രാജ്യത്ത് തന്നെ അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന തീരുമാനം.അഞ്ച് വർഷം മുമ്പ് ആരംഭിച്ച ആദ്യ സെമികണ്ടക്ടർ സംരംഭത്തിന്റെ തുടർച്ചയായാണ് ഈ രണ്ടാം ഘട്ടം.
ആദ്യ ഘട്ടത്തിൽ 76,000 കോടി രൂപ അനുവദിച്ചപ്പോൾ 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്. ടാറ്റ ഇലക്ട്രോണിക്സ് അടക്കമുള്ള പ്രമുഖ കമ്പനികളാണ് ഇതിൽ പ്രധാന നിക്ഷേപകർ. 12 വൻകിട പദ്ധതികൾ ഇതിനകം അനുമതി നേടിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച പ്രകാരം സെമികണ്ടക്ടർ മിഷന് പുറമെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) 62,500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വാരണാസിയിലെ അടിസ്ഥാന സൗകര്യ വികസനം, യൂറിയ ഉൽപാദനത്തിലെ സ്വയംപര്യാപ്തതയ്ക്കായി പുതിയ ദേശീയ നിക്ഷേപ നയം, രണ്ട് പ്രധാന റെയിൽവേ ലൈൻ വികസന പദ്ധതികൾ (പാരദീപ്-ഹരിദാസ്പൂർ ലൈൻ ഇരട്ടിപ്പിക്കൽ, ഡാംഗോപോസി-രാജ്ഖർസവാൻ നാലാമത്തെ ലൈൻ) എന്നിവയ്ക്കും മന്ത്രിസഭ അനുമതി നൽകി.





























