ഇടനാട് : കനത്ത മഴയിൽ മണലൂറ്റ് യന്ത്രമടക്കമെത്തിച്ചു ഖനനംചെയ്ത മണലടക്കം ആദിപമ്പയിലേക്ക് നിയന്ത്രണമില്ലാതെ പതിക്കുന്നു. ഇടനാട് വഞ്ചിപ്പോട്ടിൽ കടവിലാണ് നിലവിൽ 200 മീറ്ററോളം ദൂരത്തിൽ തീരമിടിഞ്ഞത്. ഇതിനുപുറമേയാണ് ശേഖരിച്ച മണലും ഒഴുകിപ്പോയിരിക്കുന്നത്. തീരമിടിച്ചിലിനുപുറമേ ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലമുണ്ടായിരിക്കുന്നത്. മണൽ നഷ്ടപ്പെടുന്നതിനൊപ്പം അശാസ്ത്രീയമായ രീതിയിൽ മണലൂറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഖനനവും ആദിപമ്പയുടെ തീരമിടിയാൻ കാരണമായി. കഴിഞ്ഞദിവസങ്ങളിൽ ചെങ്ങന്നൂർ നഗരസഭാ പരിധിയിലെയും കോയിപ്രം പഞ്ചായത്തിന്റെയും ഭാഗങ്ങളാണ് ഇടിഞ്ഞ് ആദിപമ്പയിലേക്കു പതിച്ചത്.
കാലവർഷം ശക്തിപ്രാപിക്കുന്നതോടെ തീരമിടിച്ചിൽ രൂക്ഷമാകും. നിലവിൽ ശേഖരിച്ച മണൽ പൂർണമായും നദിയിൽ പതിക്കും. ഇതേ മണൽ കാലവർഷത്തിനുശേഷം വീണ്ടും ലക്ഷങ്ങൾ മുടക്കി തിരികെയെടുക്കേണ്ട സാഹചര്യമുണ്ടാകും. കാലവർഷത്തിനു മുൻപായി മണൽ യാർഡുകളിലേക്ക് മാറ്റാതിരുന്നത് അധികൃതരുടെ വീഴ്ചയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഇടനാട്, മംഗലം, മേപ്രം, മഴുക്കീർ, തിരുവൻവണ്ടൂർ, ഇരമല്ലിക്കര എന്നീ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാകും.





























