ന്യൂഡല്‍ഹി : കൽക്കരി പ്രതിസന്ധി വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ പരിഹരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഖനന മന്ത്രാലയത്തിന് കീഴിലുള്ള കോൾ ഇന്ത്യയാകും കൽക്കരി സംഭരിക്കുക. ഇതിന് മുന്നോടിയായി പ്രത്യേകം കൽക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സർക്കാർ കൽക്കരി ഇറക്കുമതി ചെയ്യുന്നത്.
നിലവിലെ ടെണ്ടർ നടപടികൾ നിർത്തിവയ്ക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കഴിഞ്ഞ ഏപ്രിലിൽ രാജ്യം കൽക്കരി ക്ഷാമത്തെ നേരിട്ടിരുന്നു. 6 വർഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമമാണ് രാജ്യം നേരിട്ടത്. വിവിധ സംസ്ഥാനങ്ങളിലെ ഊർജ ഉത്പാദനത്തെ അടക്കം ഇത് സാരമായി ബാധിച്ചു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനത്തിനും ഇടയാക്കി. സമാന സാഹചര്യം ഇക്കുറി ഉണ്ടാകുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ കൽക്കരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. ഉത്പാദനം കൂടിയിട്ടും കൽക്കരി ഇറക്കുമതി.
ഇന്ത്യയിലെ കൽക്കരി ഉൽപാദനം കഴിഞ്ഞ മാസം 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം അറിയിച്ചിരുന്നു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനം 534.7 ലക്ഷം ടണ്ണാണ്. ഏപ്രിലിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനത്തിൽ ആറ് ശതമാനത്തിന്റെ വർധനവുണ്ടായി. ഇത് റെക്കോർഡ് ഉൽപ്പാദനമാണെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.





























