കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിങ്ങിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലക്കുന്നു. രണ്ട് ഡോക്ടർമാരുടെ തസ്തികകൾ ആണ് അൾട്രാ സൗണ്ട് സ്കാനിങ്ങിൽ ഉള്ളത്. ഇതിൽ ഒരു ഡോക്ടർ അവധിയിൽ പ്രവേശിച്ചതോടെ ഒരേയൊരു ഡോക്ടർ മാത്രമാണ് നിലവിൽ സ്കാനിങ് നടത്തുന്നത്. മെഡിക്കൽ കോളേജിൽ എത്തുന്ന നൂറ് കണക്കിന് രോഗികളുടെ സ്കാനിങ് പരിശോധനകൾ ഒരേയൊരു ഡോക്ടർ മാത്രം ചെയ്യേണ്ടി വന്നതോടെ രോഗികൾ ബുദ്ധിമുട്ടുകയാണ്. ഏറ്റവും അടുത്ത സ്കാനിങ് നടത്തുന്നതിനുള്ള തീയതികളിൽ ലഭിക്കാതെ വരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഗുരുതരമായി ചെല്ലുന്ന രോഗികൾക്ക് പോലും മാസങ്ങൾക്കു ശേഷമുള്ള തീയതിയാണ് നൽകുന്നത് എന്നാണ് പൊതു ജനങ്ങളിൽ നിന്നുള്ള ആക്ഷേപം.
അത്രയും മുന്നോട്ട് ഉള്ള ദിവസങ്ങളിൽ സ്‌കാനിഗ് നടത്തുവാനുള്ള ബുദ്ധിമുട്ട് കാരണം പല രോഗികളും സ്വകാര്യ സ്കാനിങ് സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മെഡിക്കൽ കോളേജിൽ കുറഞ്ഞ ചിലവിൽ ചെയ്യുന്ന ഈ സ്കാനിങ്ങിന് സ്വകാര്യ സ്ഥാപനത്തിൽ ആയിരങ്ങൾ ചിലവ് വരും എന്നതും സാധാരണക്കാരായ ആളുകളെ ദുരിതത്തിലാക്കുന്നുണ്ട്. കൂടുതൽ നിയമനങ്ങൾ നടത്തി മാത്രമേ ഈ പ്രശ്നത്തിന് ശ്വാശ്വതമായ പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ. വിഷയങ്ങൾ ചൂണ്ടികാട്ടി ഉന്നത തലത്തിൽ റിപ്പോർട്ട് നൽകി നിയമനത്തിനായി കാത്തിരിക്കുകയാണ് അധികൃതർ ഇപ്പോൾ.





























