ന്യൂഡല്‍ഹി : മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വഷം പിന്നിടുകയാണ്. ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെണ്കുട്ടി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ യുപി പോലീസ് പോപുലർ ഫ്രണ്ട് ബന്ധമാരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. മഥുര ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ നേരത്തെ രംഗത്ത് വന്നിരുന്നു. കാപ്പനെതിരെ യുഎപിഎ ചുമത്തിയ പോലീസ് കഴിഞ്ഞ ദിവസമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
5000 പേജുള്ള കുറ്റപത്രത്തിൽ കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കാപ്പന്റെ ലേഖനങ്ങൾ പ്രകോപനപരമായിരുന്നുവെന്നും പറയുന്നു. സിദ്ദിഖ് കാപ്പന് തീവ്രവാദബന്ധമുണ്ടെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കാപ്പൻ മലയാളത്തിലെഴുതിയ 30 ലേറെ ലേഖനങ്ങളെ പറ്റി കുറ്റപത്രത്തിൽ പരാമർശമുണ്ടെന്നും ഹത്രാസ് പെൺകുട്ടിയുടെ സംസ്കാരത്തിന് പിന്നാലെ ജനങ്ങളെ ഇളക്കിവിടാൻ കാപ്പൻ അടക്കമുള്ളവർ ശ്രമിച്ചുവെന്ന് ദൃക്സാക്ഷി മൊഴിയുണ്ടെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.