നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ ശനിയാഴ്ച പിടിയിലായ ഐവറി കോസ്റ്റ് സ്വദേശിനി കാനേ സിംപേ ജൂലി (21) കൊക്കെയ്നുമായി എത്തിയത് വസ്ത്രവ്യാപാരിയാണെന്ന വ്യാജേന. മുംബൈയിൽ വിതരണം ചെയ്യാനാണ് കൊക്കെയ്ൻ കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിൽ 5.34 കോടി രൂപ വില വരുന്ന 534 ഗ്രാം കൊക്കെയ്നുണ്ടായിരുന്നു കൈയിൽ. ഇവരുടെ കൈവശമുണ്ടായിരുന്നത് ബിസിനസ് വിസയായിരുന്നില്ല. മറ്റു രേഖകൾക്കും കൃത്യതയുണ്ടായിരുന്നില്ല. അതിനാലാണ് പിടിക്കപ്പെട്ടത്.
ഇവരിൽനിന്ന് കൊക്കെയ്ൻ ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരിയിലെത്തിയിരുന്ന ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒടോത്തി ജൂലിയറ്റി (32) നെയും കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ.) യൂണിറ്റ് പിടിച്ചു. മൂന്നു വർഷത്തിലേറെയായി മുംബൈയിൽ താമസിക്കുന്ന ഒടോത്തി ജൂലിയറ്റാണ് മയക്കുമരുന്ന് കടത്തിന് ചുക്കാൻ പിടിക്കുന്നത്. മുംബൈയിൽ വസ്ത്ര വ്യാപാരിയെന്ന നിലയിലാണ് ജൂലിയറ്റ് തങ്ങുന്നത്.
സീവി ഒടോത്തി ജൂലിയറ്റിന്റെ നിർദേശപ്രകാരമാണ് കാനേ സിംപേ ജൂലി കൊക്കെയ്നുമായി കൊച്ചിയിലെത്തിയത്. കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ചുനൽകിയാൽ 20 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പറയുന്നു. നൈജീരിയയിലെ ലോഗോസിൽനിന്നാണ് ഇവർ കൊച്ചിയിലേക്ക് തിരിച്ചത്. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹ വഴി കൊച്ചിയിലെത്തി. സീവി ഒടോത്തി ജൂലിയറ്റ് മുംബൈയിൽനിന്ന് നേരത്തെ തന്നെ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടലിൽ മുറിയെടുത്ത് തങ്ങുകയായിരുന്നു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.