ന്യൂഡൽഹി : റഷ്യ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിൻ സ്പുട്നിക് ലൈറ്റിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താനുള്ള ഡോക്ടർ റെഡ്ഡീസ് ലാബിന്റെ അപേക്ഷ ഡ്രഗ് റെഗുലേറ്റർ ഓഫ് ഇന്ത്യ തള്ളി.
ഗമേലയ നാഷണൽ റിസേർച്ച് സെന്റർ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോ ബയോളജിയാണ് സ്പുട്നിക് ലൈറ്റ് വാക്സിൻ വികസിപ്പിച്ചത്. മെയ് മാസത്തിലാണ് സ്പുട്നിക് ലൈറ്റ് വാക്സിന്റെ ഉപയോഗത്തിന് റഷ്യ അനുമതി നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത സ്പുട്നിക് വി വാക്സിന്റെ ആദ്യത്തെ ഉപവാക്സിനാണ് സ്പുട്നിക് ലൈറ്റ്. 79.4 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്സിന് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. രണ്ട് ഡോസ് സ്പുട്നിക് വി വാക്സിന് 91.6 ശതമാനമാണ് ഫലപ്രാപ്തി. കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങൾക്കെതിരേയും പ്രതിരോധം തീർക്കാൻ സ്പുട്നിക് ലൈറ്റ് വാക്സിന് സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഒരു ഡോസ് സ്പുട്നിക് ലൈറ്റ് വാക്സിന് പത്ത് യുഎസ് ഡോളറിന് അടുത്താണ് വില. എന്നാൽ ഈ വാക്സിൻ ഇതുവരെ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനോ അംഗീകാരം നൽകിയിട്ടില്ല.