മാനന്തവാടി : എഫ്സിസി മഠത്തിൽ സത്യാഗ്രഹ സമരം ചെയ്യുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നേരെ അക്രമണം ഉണ്ടായതായി പരാതി. മഠത്തിലുളള മറ്റ് അംഗങ്ങളിൽ നിന്ന് ആക്രമണം നേരിട്ടതായി ലൂസി കളപ്പുര വെള്ളമുണ്ട പോലീസിൽ പരാതി നൽകി. കാരക്കാമല എഫ്സിസി മഠം അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നു എന്നാരോപിച്ചാണ് സമരം.
ഈ മാസം ആറിന് മഠത്തിൽ വെച്ച് മറ്റ് അംഗങ്ങൾ ശാരീരികമായി ഉപദ്രവിച്ചു എന്നും കോടതി വിധി അട്ടിമറിക്കപ്പെടുകയാണെന്നും കാണിച്ചാണ് സിസ്റ്റർ ലൂസി വെള്ളമുണ്ട പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നിരന്തരം മാനസികവും ശാരീരികവുമായ ആക്രമണങ്ങൾ തുടരുകയാണ്. ഭക്ഷണം ഉൾപ്പെടെ നിഷേധിക്കുകയാണ്. നീതി കിട്ടും വരെ സമരം തുടരുമെന്നും ലൂസി കളപ്പുര പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളമുണ്ട പോലീസ് ലൂസി കളപ്പുരയുടെ മൊഴി രേഖപ്പെടുത്തി.





























