തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് എസ്ഐടി. ഇന്നലെ ഒരു ദിവസത്തേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടിയുടെ കസ്റ്റഡിയിൽ കൊല്ലം വിജിലന്‍സ് കോടതി വിട്ടു നൽകിയത്. ദില്ലി യാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ദില്ലിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഇന്നലെയാണ് കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിൽ വിട്ടത്.
മൂന്നുപേരെയും ഇന്നലെ ഒന്നിച്ച് ചോദ്യം ചെയ്ത് എസ്ഐടി മൊഴിയെടുത്തതായാണ് വിവരം. ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വര്‍ണം എവിടെയാണെന്ന കാര്യത്തിലടക്കം വിവരം തേടിയാണ് ചോദ്യം ചെയ്യൽ. അതേസമയം, സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെ വീണ്ടും എസ്ഐടി ചോദ്യം ചെയ്യും. അടുത്തയാഴ്ചയായിരിക്കും പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസമാണ് പിഎസ് പ്രശാന്തിനെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തത്.






























