യുപി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ അഞ്ചുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കാൻ എസ്ഐടി. ഈ മാസം ആറിന് ചേരുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗം നിർണായകമാകും. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. ബൈലോകൾക്ക് അനുസ്മൃതമായി വോട്ടെടുപ്പിലൂടെ ആയിരിക്കും അന്തിമ തീരുമാനം. ട്രസ്റ്റ് നിയമങ്ങൾ അനുസരിച്ച് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള ചമ്പത് റായുടെ രാജി അംഗീകരിച്ചാലും ട്രസ്റ്റ് അംഗമായി ചമ്പത് റായിക്ക് തുടരാം. കോടിക്കണക്കിന് രൂപയും മൂല്യം തിട്ടപ്പെടുത്താൻ കഴിയാത്തത്ര വിലപിടിപ്പുള്ള ആഭരണങ്ങളും ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് യുപി പോലീസ് കേന്ദ്ര ഏജൻസിയുടെ സഹായം തേടുന്നത്.
തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രം പോരാ എന്ന വിലയിരുത്തലിലാണ് യോഗി സർക്കാർ. കേസ് സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് അന്വേഷണം പൂർത്തിയാക്കാൻ ഉത്തർപ്രദേശ് സർക്കാർ 15 ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയെന്നാവര്‍ത്തിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശ്വാസത്തിന് മുറിവേല്‍പിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്നും വ്യക്തമാക്കി.കേസിലെ പ്രധാന പ്രതികളിലൊരാളായ അവിനാശ് ശുക്ലയെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം വിറ്റഴിച്ചെന്ന നിഗമനത്തിൽ ശുക്ലയുടെ ജന്മനാടായ പ്രതാപ്‌ഗഡിലെ പ്രമുഖ ആഭരണശാലകളിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ജൂൺ 5-ന് അവിനാശ് ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയടങ്ങിയ ബാഗ് പോലീസും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് പിടിച്ചെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. അയോധ്യയിൽ ശുക്ല താമസിച്ചിരുന്ന മുറിയിൽ നിന്ന് പണം സൂക്ഷിക്കുന്ന വലിയ പെട്ടികളും കണ്ടെടുത്തു. ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവന നൽകേണ്ട ക്യുആർ കോഡ് ഈ പെട്ടികളിൽ പതിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.






























