കോഴിക്കോട്: യു.എ. ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വഴിയാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതോടെയാണ് പിണറായി വിജയന്‍ അന്വേഷണത്തെ തടസപ്പെടുത്താനുളള ശ്രമം നടത്തുന്നത്. കസ്റ്റംസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും ശിവശങ്കറിനെ രക്ഷിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ഡിജിറ്റല്‍ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതോടെ അന്വേഷണം മുഖ്യമന്ത്രിയിലെത്തുമെന്ന് ഉറപ്പായതായാണ് കേസിലെ പ്രധാന കണ്ണിയായ ശിവശങ്കറിനെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ ആവശ്യങ്ങളും ശിവശങ്കര്‍ വഴിയാണ് നടപ്പിലായത്. ഡോളര്‍ കൈമാറ്റം ഉള്‍പ്പടെ നിര്‍ണായക തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു കഴിഞ്ഞുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ശിവശങ്കറിന് ഒരു രോഗവുമില്ല. നടുവേദനയടക്കം എല്ലാം തട്ടിപ്പാണ്. ഹൃദയസംബന്ധമായോ തലച്ചോറുമായോ ബന്ധപ്പെട്ട് യാതൊരു അസുഖവുമില്ല. അദ്ദേഹത്തിന്റെ തലച്ചോറും ഹൃദയവുമെല്ലാം പിണറായിയാണ്. ശിവശങ്കറിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി യു.എ.ഇ കോണ്‍സുലേറ്റ് വഴി എല്ലാ ഇടപാടും നടത്തിയത്. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും താത്പര്യങ്ങളാണ് ശിവശങ്കര്‍ സംരക്ഷിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.





























