ദുബായ് : വന്ദേഭാരത് ദൗത്യത്തിൽ ഗൾഫിൽ നിന്നും ബുധനാഴ്ച കേരളത്തിലേക്ക് പറക്കുന്നത് ആറു വിമാനങ്ങൾ. ദുബായ്-കൊച്ചി (ഉച്ചയ്ക്ക് പ്രാദേശികസമയം ഒരു മണി) കുവൈത്ത്-തിരുവനന്തപുരം (ഉച്ചയ്ക്ക് 1.45), സലാല-കോഴിക്കോട് (ഉച്ചതിരിഞ്ഞ് 3.45), റിയാദ്-കണ്ണൂർ, മസ്കറ്റ്-കണ്ണൂർ, മസ്കറ്റ്-കോഴിക്കോട് എന്നിങ്ങനെയാണ് സർവ്വീസ്. ദമാമിൽ നിന്നും ബെംഗളൂരുവഴി ഹൈദരാബാദിലേക്കും ജിദ്ദയിൽ നിന്നും വിജയവാഡ വഴി ഹൈദരാബാദിലേക്കും സർവ്വീസ് ഉണ്ടാകും. മസ്കറ്റിൽ നിന്ന് ബെംഗളൂരുവിലേക്കും ബുധനാഴ്ച വിമാന സർവ്വീസുകളുണ്ട്. ദോഹ-വിശാഖപട്ടണം (ഉച്ചയ്ക്ക് 12), ഹൈദരാബാദ് (ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സർവ്വീസുണ്ട്. സമയക്രമങ്ങളിൽ മാറ്റങ്ങളുണ്ടാകാം.
വന്ദേഭാരത് ദൗത്യത്തിൽ ഗൾഫിൽ നിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കു പോയ എയർ ഇന്ത്യ എക്സ് പ്രസ്സ് ഐഎക്‌സ്.790-ൽ 10 കുഞ്ഞുങ്ങൾ ഉൾപ്പെടെ 188 യാത്രക്കാർ മടങ്ങിയതായി അധികൃതർ അറിയിച്ചു. പ്രാദേശികസമയം ഉച്ചയ്ക്ക് 2.42-നാണ് വിമാനം പുറപ്പെട്ടത്. ദോഹയിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ ഐഎക്‌സ് 0774 വിമാനം പ്രാദേശികസമയം വൈകീട്ട് 6.40-ന് പുറപ്പെട്ടു. 180-തിലേറെ യാത്രക്കാരുണ്ടായിരുന്നു. റിയാദ്-കോഴിക്കോട് എയർഇന്ത്യ എക്സ് പ്രസ്സ് എഐ 1906 വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 152 പേർ മടങ്ങി. ദമാം-കൊച്ചി എയർഇന്ത്യ എഐ 1908 വിമാനത്തിൽ 143 പേരാണ് മടങ്ങിയത്. വിമാനത്താവളങ്ങളിലൊന്നും കൊവിഡ് 19 റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. എന്നാൽ തെർമൽ സ്കാനിങ് നടന്നു.