ഇലവുംതിട്ട : വധശ്രമക്കേസില്‍ പ്രതികളായ ആറുപേരെ പോലീസ് പിടികൂടി റിമാന്റ് ചെയ്തു. പന്തളം, ചെന്നീർക്കര, ഇലവുംതിട്ട തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി മോഷണം, മയക്കുമരുന്ന് കച്ചവടം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരുന്നവരും സ്ഥിരം കുറ്റവാളികളുമായ ആറുപേരെയാണ് ഇലവുംതിട്ട പോലീസ് ഒരു വധശ്രമ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി കൊടുമണ്ണേത്ത് വീട്ടിൽ ജിബിൻ കെ ജോയ് (24), മെഴുവേലി രാമൻചിറ സ്വദേശി ശ്രേയസ് ചർച്ചിന് സമീപം പുത്തൻപുര മേലേതിൽ വീട്ടിൽ പവി കൃഷ്ണൻ (18), ഇലവുംതിട്ട നെടിയകാല സ്വദേശി കോട്ടുപ്പാറതടത്തിൽ വീട്ടിൽ അഭിഷിക് (22), ഇലവുംതിട്ട രാമൻചിറ സ്വദേശി രാമൻ ചിറപടിഞ്ഞാറ്റിൻകര വീട്ടിൽ സായൂജ് സുരേഷ് ബാബു (24), ചെന്നീർക്കര മാത്തൂർ സ്വദേശി കുന്നത്തേത്ത് ലക്ഷംവീട്ടിൽ ശരത് കുമാർ (27), കടമ്മനിട്ട നാരങ്ങാനം ഇളപ്പുങ്കൽ സ്വദേശി കുറ്റിയിൽ വീട്ടിൽ അനന്തു കുമാർ (24) എന്നിവരെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
മാത്തൂർ വെള്ളിനിക്കടവ് സ്വദേശികളായ അഖിത്ത് വി. നായർ, അലൻ ജോയ് മാത്യു, ഇവരുടെ സുഹൃത്തായ ഓമല്ലൂർ സ്വദേശി അഭിജിത്ത് എന്നിവരെ ആളൊഴിഞ്ഞ സ്കൂൾ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി ബിയർ കുപ്പി കൊണ്ടും മടലുകൊണ്ടും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കേസ്. ചെന്നീർക്കര എസ്.എൻ.ഡി.പി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യ ലഹരിയിൽ ആയിരുന്ന ഒന്നാം പ്രതി പ്രശ്നങ്ങൾ ഉണ്ടാക്കുകയും തുടര്‍ന്ന് ഇയാൾക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. അതിൽ ഉൾപ്പെട്ടവരെന്ന് തെറ്റിദ്ധരിച്ചാണ് പരാതിക്കാരായ ചെറുപ്പക്കാരെ പ്രതികൾ സംഘം ചേർന്ന് വിളിച്ചുവരുത്തി മർദ്ദിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഒന്നു മുതൽ അഞ്ചു വരെ പ്രതികളെ ചെങ്ങന്നൂരിലെ ഒളി സ്ഥലത്തു നിന്നും ആറാം പ്രതിയെ നാരങ്ങാനത്തു നിന്നും ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ എല്ലാവരും പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ചെങ്ങന്നൂർ, കരുനാഗപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലും കൊലപാതക ശ്രമം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് കച്ചവടം തുടങ്ങി നിരവധി കേസുകളിൽ പ്രതികളും സാമൂഹ്യവിരുദ്ധരും സ്ഥിരം കുറ്റവാളികളും ആണെന്നും പോലീസ് പറഞ്ഞു.
ഇതിൽ ഒന്നാംപ്രതി ജിബിൻ, നാലാം പ്രതി സായൂജ് എന്നിവർ മോഷണം പിടിച്ചുപറി കത്തിക്കുത്ത് ഉൾപ്പെടെ ഒൻപത് വീതം കേസുകളിൽ പ്രതികൾ ആണ്. ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് കരിം, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് യാസീൻ, എസ്.സി.പി.ഓ മാരായ അനിൽ കുമാർ, ശ്രീരാജ്, രാകേഷ്, ശ്രീജിത്ത്, അനൂപ്, സി.പി.ഓ മാരായ പ്രശോഭ്, ശരത് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.































